ശ്രീനിവാസ രാമാനുജന്‍
ആധുനികഭാരതത്തിലെ ഏറ്റവും മിടുക്കനായ ഗണിതപ്രതിഭയെന്ന് വിലയിരുത്തപ്പെടുന്ന ഗണിതജ്ഞനാണ് ശ്രീനിവാസ രാമാനുജൻ അയ്യങ്കാർ എന്ന ശ്രീനിവാസ രാമാനുജൻ (തമിഴ്: ஸ்ரீனிவாஸ ராமானுஜன் ஐயங்கார்) (1887 ഡിസംബർ 22 – 1920 ഏപ്രിൽ 26). ശുദ്ധഗണിതത്തിൽ കാര്യമായ വിദഗ്ദ്ധശിക്ഷണം ലഭിക്കാതിരുന്നിട്ടും സ്വപ്രയത്നത്തിലൂടെ ഗണിത വിശകലനം, സംഖ്യാസിദ്ധാന്തം, അനന്തശ്രേണി, തുടർച്ചാഭിന്നകങ്ങൾ തുടങ്ങിയ ഗണിതശാസ്ത്രമേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകി. രാമാനുജന്റെ ഗുരുവായിരുന്ന ഇംഗ്ലീഷ് ഗണിതജ്ഞൻ ജി.എച്ച്. ഹാർഡിയുടെ അഭിപ്രായത്തിൽ ഗോസ്, ഓയിലർ, കോച്ചി, ന്യൂട്ടൺ, ആർക്കിമിഡീസ് തുടങ്ങിയ വിശ്രുതഗണിതജ്ഞരുടെ നിരയിലുൾപ്പെടുത്താവുന്ന പ്രതിഭയായിരുന്നു അദ്ദേഹം.[1]
ജീവിതം
തമിഴ്‌നാട്ടിൽ ഈറോഡിലെ ദരിദ്ര ബ്രാഹ്മണ കുടുംബത്തിൽ 1887 ഡിസംബർ 22-ന് ശ്രീനിവാസ രാമാനുജൻ ജനിച്ചു. അച്ഛൻ ശ്രീനിവാസ അയ്യങ്കാർ തുണിക്കടയിൽ കണക്കെഴുത്തുകാരനായിരുന്നു. അമ്മ കോമളത്തമ്മാൾ. രാമാനുജനു താഴെ അഞ്ചു മക്കൾകൂടിയുണ്ടായിരുന്നു.പഠനം
സ്‌കൂളിൽ വെച്ചേ ഗണിതമായിരുന്നു രാമാനുജന്റെ പ്രിയവിഷയം. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതിരുന്നിട്ടും പ്രതിഭ മാത്രം കൈമുതലാക്കി ഗണിതപഠനം തുടർന്നു. സ്‌കോളർഷിപ്പിന്റെ സഹായത്തോടെ അദ്ദേഹം 1904-ൽ കുംഭകോണം ഗവൺമെന്റ് കോളേജിൽ ചേർന്നു. ഗണിതത്തിൽ മാത്രമായിരുന്നു രാമാനുജന്റെ ശ്രദ്ധ. മറ്റു വിഷയങ്ങളിലെല്ലാം തോറ്റതിനാൽ സ്‌കോളർഷിപ്പ് നഷ്‌ടമായി.1906-ൽ മദ്രാസ് പച്ചയ്യപ്പാസ് കോളേജിൽ ചേർന്നെങ്കിലും, അവിടെയും കണക്കൊഴികെ മറ്റ് വിഷയങ്ങളിൽ തോൽക്കുകയും മദ്രാസ് സർവകലാശാലയിൽ ചേരുകയെന്ന അദ്ദേഹത്തിന്റെ സ്വപ്‌നം പൊലിഞ്ഞു.
വിവാഹം
1909 ജുലൈ 14-നായിരുന്നു രാമാനുജന്റെ വിവാഹം. ഭാര്യ ജാനകിക്ക് അന്ന് പത്തു വയസ്സായിരുന്നു. വിവാഹത്തോടെ ജോലി കിട്ടാതെ നിവൃത്തിയില്ല എന്ന സ്ഥിതി വന്നു.ഗണിതത്തിലെ സ്വപ്രയത്നം
ഗണിതശാസ്‌ത്രത്തിലെ 6000 സങ്കീർണ്ണപ്രശ്‌നങ്ങൾ അടങ്ങിയ, [ജി.എസ്. കാർ]] രചിച്ച, സിനോപ്‌സിസ് ഓഫ് എലിമെന്ററി റിസൾട്ട്‌സ് ഇൻ പ്യുവർ മാത്തമാറ്റിക്‌സ് എന്ന ഗ്രന്ഥം സ്‌കൂൾ പഠനകാലത്തു തന്ന രാമാനുജന്റെ പക്കലുണ്ടായിരുന്നു. സങ്കീർണ്ണമായിരുന്ന ഈ പ്രശ്‌നങ്ങൾ, ഗണിതശാസ്‌ത്രമേഖലയിലെ പുതിയ പ്രവണതകളോ മുന്നേറ്റങ്ങളോ ഒന്നും അറിയാതെ രാമാനുജൻ ഒന്നൊന്നായി പരിഹരിച്ചു പോന്നു. അത്ര ഉത്‌കൃഷ്‌ടമൊന്നുമല്ലാതിരുന്ന കാറിന്റെ പുസ്‌തകം പ്രശസ്‌തമായതു തന്നെ രാമാനുജനിലൂടെയാണ്.[അവലംബം ആവശ്യമാണ്] കോളേജ് പഠനം മുടങ്ങുമ്പോഴും ഈ പുസ്‌തകം അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. ആ പുസ്‌തകത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിനിടെ പുതിയ ഗണിതശ്രേണികൾ ഒന്നൊന്നായി രാമാനുജൻ കണ്ടെത്തി. 'പൈ'യുടെ മൂല്യം എട്ടു ദശാംശസ്ഥാനം വരെ കൃത്യമായി നിർണയിക്കാനുള്ള മാർഗ്ഗം ആവിഷ്‌ക്കരിച്ചു. (പൈയുടെ മൂല്യം വേഗത്തിൽ നിർണയിക്കാനുള്ള കമ്പ്യൂട്ടർ `ആൽഗരിത'ത്തിന് അടിസ്ഥാനമായത് ഈ കണ്ടുപിടുത്തമാണ്.[അവലംബം ആവശ്യമാണ്]അക്കാലത്താണ് ഇന്ത്യൻ മാത്തമാറ്റിക്കൽ സൊസൈറ്റി നിലവിൽ വരുന്നത്. തന്റെ പ്രബന്ധം സൊസൈറ്റിയുടെ ജേണൽ പ്രസിദ്ധീകരിച്ചത്, രാമാനുജന് പ്രശസ്‌തി നേടിക്കൊടുത്തു.
ലണ്ടനിലേക്ക്
1912 ജനുവരി 12-ന് രാമാനുജന് മദ്രാസ് അക്കൗണ്ട്‌സ് ജനറൽ ഓഫീസിൽ ഗുമസ്തനായി ജോലി കിട്ടി. ആ മാർച്ച് ഒന്നു മുതൽ പോർട്ട് ട്രസ്റ്റ് ഓഫീസിലായി ജോലി. പോർട്ട് ട്രസ്റ്റ് ചെയർമാൻ സർ ഫ്രാൻസിസ് സ്‌പ്രിങും ഇന്ത്യൻ കാലാവസ്ഥാ വകുപ്പു മേധാവി ഡോ. ഗിൽബർട്ട് വാക്കറും ഉന്നതപഠനത്തിന് രാമാനുജന് സഹായവുമായെത്തി. അവരുടെ പ്രേരണയാൽ, പ്രശസ്‌ത ഗണിതശാസ്‌ത്രജ്ഞനായിരുന്ന കേംബ്രിഡ്‌ജിലെ ജി.എച്ച് ഹാർഡിക്ക് രാമാനുജനയച്ച കത്ത്, അദ്ദേഹത്തിന്റെ ജീവതത്തിൽ വഴിത്തിരിവായി. ലണ്ടനിലേക്ക് രാമാനുജനെ ഹാർഡി ക്ഷണിച്ചു.1914 ഏപ്രിൽ 14-ന് രാമാനുജൻ ലണ്ടനിലെത്തി. ഹാർഡി തന്നെയായിരുന്നു ഗുരുവും വഴികാട്ടിയും സുഹൃത്തുമെല്ലാം. അടിസ്ഥാന വിദ്യാഭാസമില്ലാതിരുന്നിട്ടും പ്രവേശന ചട്ടങ്ങളിൽ ഇളവു നൽകി 1916 മാർച്ച് 16-ന് കേംബ്രിഡ്‌ജ് സർവകലാശാല രാമാനുജന് `ബാച്ചിലർ ഓഫ് സയൻസ് ബൈ റിസേർച്ച് ബിരുദം' നൽകി (ഡോക്‌ടറേറ്റിന് തുല്യമാണ് ഈ ബിരുദം).
1918 ഫെബ്രുവരി 18-ന് റോയൽ സൊസൈറ്റി ഫെലോഷിപ്പ് ലഭിച്ചു. ആ ബഹുമതിക്ക് അർഹനാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായിരുന്നു രാമാനുജൻ. ആ ഒക്‌ടോബറിൽ തന്നെ കേംബ്രിഡ്‌ജിലെ ട്രിനിറ്റി കോളേജ് ഫെലോ അയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായി ഒരു ഇന്ത്യക്കാരൻ ആ സ്ഥാനത്ത് എത്തുകയായിരുന്നു.
രാമാനുജൻ - ഹാർഡി നമ്പർ
ആസ്പത്രിയിൽ ചികിൽസയിലായിരുന്ന രാമാനുജനെ കാണാനെത്തിയ പ്രൊ. ഹാർഡി തന്റെ കാറിന്റെ നമ്പരായ 1729ന് ഒരു പ്രത്യേകതയും ഇല്ലെന്നു പറഞ്ഞു. രണ്ടു ഘനങ്ങളുടെ(ക്യൂബ്) തുകയായി രണ്ടുതരത്തിൽ എഴുതാവുന്ന ഏറ്റവും ചെറിയ സംഖ്യയാണ് 1729 എന്നായിരുന്നു രാമാനുജന്റെ മറുപടി.അതിങ്ങനെ
10^3+9^3 = 1729
12^3+ 1^3= 1729
അന്ത്യം
പ്രതികൂലകാലാവസ്ഥ മൂലം ആരോഗ്യം മോശമായതിനാൽ 1919 ഫെബ്രുവരി 27-ന് രാമാനുജൻ ഇന്ത്യയിലേക്കു മടങ്ങി. ക്ഷയരോഗമായിരുന്നു ബാധിച്ചിരുന്നത് . 1920 ഏപ്രിൽ 26-ന് അദ്ദേഹം അന്തരിച്ചു.മരണത്തോട് മല്ലിടുമ്പോഴും പുതിയ ഗണിതരഹസ്യങ്ങൾ രാമാനുജൻ തേടിക്കൊണ്ടിരുന്നു. മരണശയ്യയിൽ കിടന്നു വികസിപ്പിച്ച പ്രമേയങ്ങൾ അദ്ദേഹം ഹാർഡിക്ക് അയച്ചുകൊടുത്തു. രാമാനജന്റെ നോട്ടുബുക്കിലെ സിദ്ധാന്തങ്ങൾ പലതും മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ടു. അതിലെ സൂചനകൾ വെച്ച് പല ശാസ്‌ത്രജ്‌ഞരും പുതിയ തിയറങ്ങൾ വികസിപ്പിച്ചു.
രാമാനുജന്റെ നോട്ടുബുക്കിലെ 3254 കുറിപ്പുകൾ വികസിപ്പിച്ച ബ്രൂസ് സി.ബെർട്, ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ അവ 12 വാല്യങ്ങളായാണ് പ്രസിദ്ധീകരിച്ചത്. ചെന്നൈയിലെ റോയപുരത്ത് ഇപ്പോൾ രാമാനുജൻ മ്യൂസിയം പ്രവർത്തിക്കുന്നു. 1993-ലാണ് അത് സ്ഥാപിക്കപ്പെട്ടത്. ഗണിത ശാസ്ത്രത്തിൽ ഗുണനങ്ങളേക്കുറിച്ചുള്ള മേഖലയിലാണ് രാമനുജന്റെ സംഭാവനകളിലധികവും.
ഇറത്തോസ്തനീസ്
ബി.സി. 273 - 194 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനാണ് ഇറാത്തോസ്തനീസ്. ലിബിയയിലെ സിറിൻ എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. അഭാജ്യസംഖ്യകൾ വേർതിരിക്കുന്നതിനുള്ള മാർഗം ആവിഷ്‌കരിച്ച ഗണിതശാസ്ത്രജ്ഞനാണ് ഇറാത്തോസ്തനീസ്. ഭൂമിയുടെ ചുറ്റളവ് ആദ്യമായി നിർണയിച്ചത് ഇദ്ദേഹം ആയിരുന്നു. അഭാജ്യസംഖ്യ വേർതിരിച്ചെടുക്കാൻ ഇദ്ദേഹം വികസിപ്പിച്ചെടുത്ത യാന്ത്രികവിദ്യ ഇറാത്തോസ്തനീസിന്റെ അരിപ്പ (Eratosthenes' Sieve) എന്നാണറിയപ്പെടുന്നത്. തുടർച്ചയായ അഭാജ്യസംഖ്യകൾ കണ്ടുപിടിക്കുന്നതിന് ഇന്നും ഈ മാർഗം തന്നെ സ്വീകരിച്ചു പോരുന്നു.
ജീവിതം
ബി.സി. 273 - ഇൽ ഇദ്ദേഹം ടോളമിയുടെ നിർദ്ദേശപ്രകാരം അലക്സാൻട്രിയയിലെ ഒരു ഗ്രന്ഥശാലയിൽ സൂക്ഷിപ്പുകാരനായി ചുമതലയേറ്റെടുത്തിരുന്നു. ബി.സി. 194 - ഇൽ ആയിരുന്നു ഇറാത്തോസ്തനീസ് അന്തരിച്ചത്.കൃതികൾ
ഗണിതശാസ്ത്രത്തിലെ മാധ്യമങ്ങളെക്കുറിച്ച് (Means) ഇദ്ദേഹം ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. കൂടാതെ ഹെർമിസ് എന്ന കവിതയും ഇദ്ദേഹം രചിച്ചിട്ടുണ്ട്.ആർക്കിമിഡീസ്
പുരാതന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനും, ഭൗതികശാസ്ത്രജ്ഞനും, എഞ്ചിനീയറുമായിരുന്നു ആർക്കിമിഡീസ് (ഇംഗ്ലീഷ്: Archimedes, ഗ്രീക്ക്: Άρχιμήδης) (ബി.സി.ഇ. 287 – 212).സിസിലി ദ്വീപിലെ സിറക്യൂസിൽ ബി.സി. 287-ലാണ് ആർക്കിമിഡീസ് ജനിച്ചത്. ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കാര്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും പുരാതനകാലത്തെ പ്രധാനപ്പെട്ട ശാസ്ത്രകാരന്മാരിൽ ഒരാളായി ആർക്കിമിഡീസ് കണക്കാക്കപ്പെടുന്നു. ഗണിതത്തിലേയും ജ്യാമിതിയിലേയും കണ്ടെത്തലുകൾ കൂടാതെ അക്കാലത്തെ നൂതനമായ യന്ത്രങ്ങളുടെ നിർമ്മിതിയും ആർക്കിമിഡീസിനെ പ്രശസ്തനാക്കുന്നു. ഹൈഡ്രോസ്റ്റാറ്റിക്സ് എന്ന ശാസ്ത്രശാഖക്ക് അടിത്തറയിട്ട ആർക്കിമിഡീസ് യന്ത്രങ്ങളുടെ അടിസ്ഥാനമായ ഉത്തോലകങ്ങളുടെ തത്ത്വങ്ങൾ വിശദീകരിക്കുന്നതിലും വിജയിച്ചു.
ആർക്കിമിഡീസ് തത്ത്വം
സിറക്യൂസിലെ ഹീറോ രണ്ടാമൻ രാജാവ് ഒരു സ്വർണ്ണകിരീടം ഉണ്ടാക്കിയപ്പോൾ അതിൽ മായം ചേർന്നിട്ടുണ്ടോ എന്ന് നോക്കാൻ ആർക്കിമിഡീസിനെ ചുമതലപ്പെടുത്തി. കിരീടത്തിന്റെ വ്യാപ്തം അറിഞ്ഞാലെ അതിന്റെ സാന്ദ്രത അളക്കാൻ പറ്റുകയുള്ളു. കിരീടം ഉരുക്കി വ്യാപ്തം അളക്കാവുന്ന ഒരു അകൃതിയിലേക്ക് മാറ്റാൻ രാജാവ് സമ്മതിക്കുകയും ഇല്ല. അദ്ദേഹം ഇതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി.ഈ ചിന്തയുമായി കുളിക്കാനിറങ്ങിയ ആർക്കിമിഡീസ് ആ കുളിത്തൊട്ടിയിലെ വെള്ളം കവിഞ്ഞൊഴുകുന്നത് ശ്രദ്ധിച്ചു. ഇത് കണ്ടപ്പോൾ കിരീടത്തിന്റെ വ്യാപ്തം അളക്കുന്നതിന് അത് വെള്ളത്തിൽ മുക്കുമ്പോൾ അത് ആദേശം ചെയ്യുന്ന വെള്ളത്തിന്റെ വ്യാപ്തം അളന്നാൽ മതിയെന്ന് അദ്ദേഹത്തിന്റെ ബുദ്ധിയിലുദിച്ചു. എന്നാൽ ഇങ്ങനെ കിരീടത്തിന്റെ വ്യാപ്തവും അതിൽനിന്നു അതിന്റെ സാന്ദ്രതയും കണ്ടുപിടിക്കുന്നതിനു പകരം കിരീടത്തിന്റെയും ശുദ്ധമായ സ്വർണത്തിന്റെയും സാന്ദ്രതയിലുള്ള വ്യത്യാസം കണ്ടെത്താനുള്ള ഒരു വിദ്യ അദ്ദേഹം കണ്ടുപിടിച്ചു. ഇതിന്റെ ആവേശത്തിൽ "യുറീക്കാ..യുറീക്കാ" എന്ന് വിളിച്ച് കൂവിക്കൊണ്ട് ആർക്കിമിഡീസ് കൊട്ടാരം വരെ ഓടി എന്ന് പറയപ്പെടുന്നു . "കണ്ടെത്തി" എന്നാണ് "യുറീക്കാ"എന്നവാക്കിനർഥം. ഈ കണ്ടുപിടുത്തത്തിൽ നിന്നാണ് പ്രശസ്തമായ ആർക്കിമിഡീസ് തത്ത്വം ഉണ്ടാകുന്നതു.
“ | ദ്രാവകത്തിൽ ഒരു വസ്തുവിന്റെ ഭാരനഷ്ടവും അത് ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരവും തുല്യമാണ്. | ” |
ആർക്കിമിഡീസ് സ്ക്രൂ
ആർക്കിമിഡീസിന്റെ കണ്ടുപിടുത്തങ്ങളിൽ ഏറിയവയും അദ്ദേഹം ജീവിച്ചിരുന്ന സിറക്യൂസിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായിരുന്നു. ഒരിക്കൽ ഹീറോ രണ്ടാമൻ രാജാവ് ഒരു വലിയ കപ്പൽ നിർമ്മിക്കുവാൻ ആർക്കിമിഡീസിനെ ചുമതലപ്പെടുത്തി. സിറകുസിയ എന്ന് പേരിട്ട ഈ കപ്പൽ പുരാതന കാലത്തെ ഏറ്റവും വലിയ കപ്പലായി കരുതപ്പെടുന്നു. 600 ഓളം പേർക്ക് ഒരേസമയം യാത്ര ചെയ്യാവുന്നത്ര വലിപ്പമുള്ളതായിരുന്നു ഇത്. ഇത്രയും വലിയ കപ്പലിന്റെ ചോർച്ചയിൽ നിന്ന് വരുന്ന വെള്ളം കോരിക്കളയാൻ ആർക്കിമിഡീസ് കണ്ടുപിടിച്ച ഉപകരണമാണ് ആർക്കിമിഡീസ് സ്ക്രൂ. ഇത് കൈ തിരിച്ചാണ് പ്രവർത്തിച്ചിരുന്നത്.ദ്രാവകങ്ങളും കൽക്കരി , ധാന്യം തുടങ്ങിയ വസ്തുക്കളും നീക്കുന്നതിന് ഇന്നും ആർക്കിമിഡീസ് സ്ക്രൂ ഉപയോഗിക്കുന്നു .
ആർക്കിമിഡീസ് ക്ലോ
സിറക്യൂസ് ഒരു തുറമുഖ നഗരമായിരുന്നു. ഈ നഗരത്തെ ആക്രമിക്കുവാൻ വരുന്ന യുദ്ധക്കപ്പലുകളെ നേരിടാൻ ആർക്കിമിഡീസ് നിരവധി നൂതന യന്ത്രങ്ങൾ രൂപകല്പന ചെയ്തു. അവയിൽ ഒന്നാണ് ആർക്കിമിഡീസ് ക്ലോ. ഇന്നത്തെ കാലത്തുള്ള ഒരു ക്രയിനിനു സമാനമായിരുന്നു ഇതിന്റെ പ്രവർത്തനം. ഏതെങ്കിലും യുദ്ധക്കപ്പൽ ഇതിന്റെ പരിധിക്കുള്ളിൽ വന്നുപെട്ടാൽ ഇതിന്റെ നീളത്തിലുള്ള യന്ത്ര കൈ നീണ്ടുചെന്നു അതിന്റെ അറ്റത്തുള്ള കൊളുത്ത് കൊണ്ട് ആ കപ്പലിനെ ഉടക്കുന്നു. പിന്നീടു ഇത് ആ കപ്പലിനെ കുത്തനെ ഉയർത്തുകയും ഒടുവിൽ പൊടുന്നനെ വെള്ളത്തിലേക്ക് ഇടുകയും ചെയ്യുമായിരുന്നു. ഇതോടെ ആ കപ്പൽ ഒന്നുകിൽ മുങ്ങിപ്പോകുകയോ , കേടു വരികയോ ചെയ്യുമായിരുന്നു. [1][2] ക്രി.മു. 212-ൽ രണ്ടാം പ്യൂണിക് യുദ്ധത്തിൽ ഇവ ഉപയോഗിച്ചതായി പോളിബിയസ്, ലിവി എന്നീ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.ആർക്കിമിഡീസ് താപ രശ്മി
ആർക്കിമിഡീസിന്റെ മറ്റൊരു പ്രധാന കണ്ടുപിടുത്തമായിരുന്നു ഇത്. ഇതും സിറക്യൂസിനെ ആക്രമിക്കാൻ വരുന്ന റോമൻ നാവിക സേനയെ നേരിടാൻ വേണ്ടിയാണ് നിർമ്മിക്കപ്പെട്ടത്. സൂര്യന്റെ രശ്മികൾ ഒരു കൂട്ടം കണ്ണാടികളുടെ സഹായത്തോടെ ഒരു കേന്ദ്ര ബിന്ദുവിലേക്ക് പ്രതിഫലിപ്പിച്ചു അതിനെ കത്തിച്ചു കളയുകയായിരുന്നു ഇത് ചെയ്തിരുന്നത്. റോമൻ കപ്പലുകളുടെ നേർക്ക് ഇത് വിജയകരമായി പ്രയോഗിച്ചതായി യവന ചരിത്രകാരൻ ലുഷ്യൻ രേഖപെടുത്തിയിട്ടുണ്ട്. ചെമ്പിന്റെയോ പിത്തളയുടെയോ മിനുക്കിയ പ്രതലങ്ങൾ(പടയാളികളുടെ പരിച) കണ്ണാടി ആയി ഉപയോഗിച്ചു എന്നാണ് കരുതപ്പെടുന്നത്.ഇത് പ്രായോഗികമായി ഉപയോഗിക്കാൻ നല്ല വെയിലും തെളിഞ്ഞ ആകാശവും സൗകര്യപ്രദമായ അകലത്തിൽ അനങ്ങാതെ നിൽക്കുന്ന ഒരു ശത്രു കപ്പലും വേണമായിരുന്നു. ഇതിനെക്കാൾ ഫലപ്രദമായി കപ്പലുകളെ നേരിടാൻ കത്തുന്ന അമ്പുകൾ , ആർക്കിമിഡീസ് തന്നെ നിർമിച്ച ഭീമൻ കല്ലുകൾ എറിയുന്ന തെറ്റാലികൾ എന്നിവ അന്നത്തെ കാലത്തുണ്ടായിരുന്നു എന്ന് വിമർശകർ ചൂണ്ടി കാട്ടുന്നു.
ആധുനിക കാലത്ത് പലരും ഇതിനെ പുനർസൃഷ്ടിച്ചു പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. 1972 ൽ ലോവന്നിസ് സക്കാസ് എന്ന ഗ്രീക് ശാസ്ത്രജ്ഞൻ 5 അടി നീളവും 3 അടി വീതിയും ഉള്ള, ചെമ്പ് പൂശിയ, 70 കണ്ണാടികൾ കൊണ്ട് ഇത് നിർമിച്ചു. കൃത്യമായി സജ്ജീകരിച്ചപ്പോൾ 160 അടി അകലത്തിലുണ്ടായിരുന്ന ഒരു കപ്പലിനെ നിമിഷങ്ങൾക്കുള്ളിൽ കത്തിച്ചു ചാമ്പലാക്കാൻ ഇതിനു കഴിഞ്ഞു.[3] 2005 ൽ മാസുചുസറ്റസ് ഇൻസ്ടിടുട്ട് ഓഫ് ടെക്നോളജിയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ ഒരടി നീളമുള്ള 127 ചതുര കണ്ണാടികൾ കൊണ്ട് ഒരു പരിശ്രമം നടത്തി. 100 അടി ദൂരെയുള്ള ഒരു ബോട്ട് മുഴുവൻ കത്തിക്കുവാൻ സാധിച്ചില്ലെങ്കിലും കുറച്ചു തീയും പുകയുമൊക്കെ ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞു.